1എന്നോടു സംസാരിക്കുന്ന ദൂതനോടു: ഇവ എന്താകുന്നു എന്നു ഞാൻ ചോദിച്ചതിന്നു അവൻ എന്നോടു: ഇവ യെഹൂദയെയും യിസ്രായേലിനെയും യെരൂശലേമിനെയും ചിതറിച്ചുകളഞ്ഞ കൊമ്പുകൾ എന്നു ഉത്തരം പറഞ്ഞു.
2യഹോവ എനിക്കു നാലു കൊല്ലന്മാരെ കാണിച്ചുതന്നു.
3ഇവർ എന്തുചെയ്‍വാൻ വന്നിരിക്കുന്നു എന്നു ഞാൻ ചോദിച്ചതിന്നു അവൻ: ആരും തല ഉയർത്താതവണ്ണം യെഹൂദയെ ചിതറിച്ചുകളഞ്ഞ കൊമ്പുകളാകുന്നു അവ; ഇവരോ യെഹൂദാദേശത്തെ ചിതറിച്ചുകളയേണ്ടതിന്നു കൊമ്പുയർത്തിയ ജാതികളുടെ കൊമ്പുകളെ തള്ളിയിട്ടു അവരെ പേടിപ്പിപ്പാൻ വന്നിരിക്കുന്നു എന്നു പറഞ്ഞു.
4ഞാൻ പിന്നെയും തല പൊക്കി നോക്കിയപ്പോൾ, കയ്യിൽ അളവുനൂൽ പിടിച്ചിരിക്കുന്നോരു പുരുഷനെ കണ്ടു.
5നീ എവിടേക്കു പോകുന്നു എന്നു ഞാൻ ചോദിച്ചതിന്നു അവൻ: ഞാൻ യെരൂശലേമിനെ അളന്നു അതിന്റെ വീതി എന്തെന്നും നീളം എന്തെന്നും നോക്കുവാൻ പോകുന്നു എന്നു എന്നോടു പറഞ്ഞു.

6എന്നാൽ എന്നോടു സംസാരിക്കുന്ന ദൂതൻ പുറത്തുവന്നു; അവനെ എതിരേല്പാൻ മറ്റൊരു ദൂതനും പുറത്തുവന്നു അവനോടു പറഞ്ഞതു:
7നീ വേഗം ചെന്നു ഈ ബാല്യക്കാരനോടു സംസാരിച്ചു: യെരൂശലേം അതിലെ മനുഷ്യരുടെയും മൃഗങ്ങളുടെയും ബഹുത്വംനിമിത്തം മതിലില്ലാതെ തുറന്നുകിടക്കും എന്നു പറക.
8എന്നാൽ ഞാൻ അതിന്നു ചുറ്റും തീമതിലായിരിക്കും; ഞാൻ അതിന്റെ നടുവിൽ മഹത്വമായിരിക്കും എന്നു യഹോവയുടെ അരുളപ്പാടു.
9ഹേ, ഹേ, വടക്കെ ദേശം വിട്ടോടുവിൻ! എന്നു യഹോവയുടെ അരുളപ്പാടു; ഞാൻ നിങ്ങളെ ആകാശത്തിന്റെ നാലു കാറ്റുപോലെ ചിതറിച്ചിരിക്കുന്നുവല്ലോ എന്നു യഹോവയുടെ അരുളപ്പാടു.
10ഹേ, ബാബേൽ പുത്രിയുടെ അടുക്കൽ പാർക്കുന്ന സീയോനേ, ചാടിപ്പോക.

11സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളോടു കവർച്ച ചെയ്ത ജാതികളുടെ അടുക്കൽ അവൻ എന്നെ മഹത്വത്തിന്നായി അയച്ചിരിക്കുന്നു; നിങ്ങളെ തൊടുന്നവൻ അവന്റെ കണ്മണിയെ തൊടുന്നു.
12ഞാൻ അവരുടെ നേരെ കൈ കുലുക്കും; അവർ തങ്ങളുടെ ദാസന്മാർക്കു കവർച്ചയായ്തീരും; സൈന്യങ്ങളുടെ യഹോവ എന്നെ അയച്ചിരിക്കുന്നു എന്നു നിങ്ങൾ അറികയും ചെയ്യും.
13സീയോൻ പുത്രിയേ, ഘോഷിച്ചുല്ലസിച്ചു സന്തോഷിക്ക; ഇതാ, ഞാൻ വരുന്നു; ഞാൻ നിന്റെ മദ്ധ്യേ വസിക്കും എന്നു യഹോവയുടെ അരുളപ്പാടു.
You have read Zechariah 2
13 verses