Lumina
Numbers

The Brazen Serpent

Numbers 21·Malayalam Bible

1യിസ്രായേൽ അഥാരീംവഴിയായി വരുന്നു എന്നു തെക്കെ ദേശത്തു വസിച്ചിരുന്ന കനാന്യനായ അരാദ്‍രാജാവു കേട്ടപ്പോൾ അവൻ യിസ്രായേലിനോടു യുദ്ധം തുടങ്ങി ചിലരെ പിടിച്ചു കൊണ്ടുപോയി.

2അപ്പോൾ യിസ്രായേൽ യഹോവെക്കു ഒരു നേർച്ച നേർന്നു; ഈ ജനത്തെ നീ എന്റെ കയ്യിൽ ഏല്പിച്ചാൽ ഞാൻ അവരുടെ പട്ടണങ്ങൾ ശപഥാർപ്പിതമായി നശിപ്പിക്കും എന്നു പറഞ്ഞു.

3യഹോവ യിസ്രായേലിന്റെ അപേക്ഷ കേട്ടു കനാന്യരെ ഏല്പിച്ചുകൊടുത്തു; അവർ അവരെയും അവരുടെ പട്ടണങ്ങളെയും ശപഥാർപ്പിതമായി നശിപ്പിച്ചു; ആ സ്ഥലത്തിന്നു ഹോർമ്മാ എന്നു പേരായി.

4പിന്നെ അവർ എദോംദേശത്തെ ചുറ്റിപ്പോകുവാൻ ഹോർപർവ്വതത്തിങ്കൽനിന്നു ചെങ്കടൽവഴിയായി യാത്രപുറപ്പെട്ടു; വഴിനിമിത്തം ജനത്തിന്റെ മനസ്സു ക്ഷീണിച്ചു.

5ജനം ദൈവത്തിന്നും മോശെക്കും വിരോധമായി സംസാരിച്ചു: മരുഭൂമിയിൽ മരിക്കേണ്ടതിന്നു നിങ്ങൾ ഞങ്ങളെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്നതു എന്തിന്നു? ഇവിടെ അപ്പവുമില്ല, വെള്ളവുമില്ല; ഈ സാരമില്ലാത്ത ആഹാരം ഞങ്ങൾക്കു വെറുപ്പാകുന്നു എന്നു പറഞ്ഞു.

Numbers 21 illustration - Numbers Chapter 21

6അപ്പോൾ യഹോവ ജനത്തിന്റെ ഇടയിൽ അഗ്നിസർപ്പങ്ങളെ അയച്ചു; അവ ജനത്തെ കടിച്ചു; യിസ്രായേലിൽ വളരെ ജനം മരിച്ചു.

7ആകയാൽ ജനം മോശെയുടെ അടുക്കൽ വന്നു; ഞങ്ങൾ യഹോവെക്കും നിനക്കും വിരോധമായി സംസാരിച്ചതിനാൽ പാപം ചെയ്തിരിക്കുന്നു. സർപ്പങ്ങളെ ഞങ്ങളുടെ ഇടയിൽനിന്നു നീക്കിക്കളവാൻ യഹോവയോടു പ്രാർത്ഥിക്കേണം എന്നു പറഞ്ഞു; മോശെ ജനത്തിന്നുവേണ്ടി പ്രാർത്ഥിച്ചു.

8യഹോവ മോശെയോടു: ഒരു അഗ്നിസർപ്പത്തെ ഉണ്ടാക്കി കൊടിമരത്തിന്മേൽ തൂക്കുക; കടിയേല്ക്കുന്നവൻ ആരെങ്കിലും അതിനെ നോക്കിയാൽ ജീവിക്കും എന്നു പറഞ്ഞു.

9അങ്ങനെ മോശെ താമ്രംകൊണ്ടു ഒരു സർപ്പത്തെ ഉണ്ടാക്കി കൊടിമരത്തിന്മേൽ തൂക്കി; പിന്നെ സർപ്പം ആരെയെങ്കിലും കടിച്ചിട്ടു അവൻ താമ്രസർപ്പത്തെ നോക്കിയാൽ ജീവിക്കും.

10അനന്തരം യിസ്രായേൽമക്കൾ പുറപ്പെട്ടു ഓബോത്തിൽ പാളയമിറങ്ങി.

Numbers 21 illustration - Numbers Chapter 21

11ഓബോത്തിൽനിന്നു യാത്ര പുറപ്പെട്ടു സൂര്യോദയത്തിന്നു നേരെ മോവാബിന്റെ കിഴക്കുള്ള മരുഭൂമിയിൽ ഇയ്യെ-അബാരീമിൽ പാളയമിറങ്ങി.

12അവിടെനിന്നു പുറപ്പെട്ടു സാരോദ് താഴ്വരയിൽ പാളയമിറങ്ങി.

13അവിടെനിന്നു പുറപ്പെട്ടു അമോർയ്യരുടെ ദേശത്തുനിന്നു ഉത്ഭവിച്ചു മരുഭൂമിയിൽ കൂടി ഒഴുകുന്ന അർന്നോൻ തോട്ടിന്നക്കരെ പാളയമിറങ്ങി; അർന്നോൻ മോവാബിന്നും അമോർയ്യർക്കും മദ്ധ്യേ മോവാബിന്നുള്ള അതിർ ആകുന്നു. അതുകൊണ്ടു:

14“സൂഫയിലെ വാഹേബും അർന്നോൻ താഴ്വരകളും ആരിന്റെ നിവാസത്തോളം നീണ്ടു.

15മോവാബിന്റെ അതിരോടു ചാഞ്ഞിരിക്കുന്ന താഴ്വരച്ചരിവു” എന്നിങ്ങനെ യഹോവയുടെ യുദ്ധപുസ്തകത്തിൽ പറഞ്ഞിരിക്കുന്നു.

Numbers 21 illustration - Numbers Chapter 21

16അവിടെനിന്നു അവർ ബേരിലേക്കു പോയി; യഹോവ മോശെയോടു: ജനത്തെ ഒന്നിച്ചുകൂട്ടുക: ഞാൻ അവർക്കു വെള്ളം കൊടുക്കുമെന്നു കല്പിച്ച കിണർ അതു തന്നേ.

17ആ സമയത്തു യിസ്രായേൽ: “കിണറേ, പൊങ്ങിവാ; അതിന്നു പാടുവിൻ.

18പ്രഭുക്കന്മാർ കുഴിച്ച കിണർ; ജനശ്രേഷ്ഠന്മാർ ചെങ്കോൽകൊണ്ടും തങ്ങളുടെ ദണ്ഡുകൾകൊണ്ടും കുത്തിയ കിണർ എന്നുള്ള പാട്ടുപാടി.

19പിന്നെ അവർ മരുഭൂമിയിൽനിന്നു മത്ഥാനെക്കും മത്ഥാനയിൽനിന്നു നഹലീയേലിന്നും നഹലീയേലിൽനിന്നു

20ബാമോത്തിന്നും ബാമോത്തിൽനിന്നു മോവാബിന്റെ പ്രദേശത്തുള്ള താഴ്വരയിലേക്കും മരുഭൂമിക്കെതിരെയുള്ള പിസ്ഗമുകളിലേക്കും യാത്രചെയ്തു.

Numbers 21 illustration - Numbers Chapter 21

21അവിടെനിന്നു യിസ്രായേൽ അമോർയ്യരുടെ രാജാവായ സീഹോന്റെ അടുക്കൽ ദൂതന്മാരെ അയച്ചു:

22ഞാൻ നിന്റെ ദേശത്തുകൂടി കടന്നുപോകുവാൻ അനുവദിക്കേണമേ; ഞങ്ങൾ വയലിലെങ്കിലും മുന്തിരിത്തോട്ടത്തിലെങ്കിലും കയറുകയില്ല, കിണറ്റിലെ വെള്ളം കുടിക്കയുമില്ല; ഞങ്ങൾ നിന്റെ അതിർകഴിയുംവരെ രാജപാതയിൽകൂടി തന്നേ പൊയ്ക്കൊള്ളാം എന്നു പറയിച്ചു.

23എന്നാൽ സീഹോൻ തന്റെ ദേശത്തുകൂടി യിസ്രായേൽ കടന്നുപോവാൻ സമ്മതിക്കാതെ തന്റെ ജനത്തെയെല്ലാം ഒന്നിച്ചുകൂട്ടി യിസ്രായേലിന്റെ നേരെ മരുഭൂമിയിലേക്കു പുറപ്പെട്ടു; അവൻ യാഹാസിൽ വന്നു യിസ്രായേലിനോടു യുദ്ധം ചെയ്തു.

24യിസ്രായേൽ അവനെ വാളിന്റെ വായ്ത്തലകൊണ്ടു വെട്ടി, അർന്നോൻ മുതൽ യബ്ബോക്ക്‌വരെയും അമ്മോന്യരുടെ അതിർവരെയും ഉള്ള അവന്റെ ദേശത്തെ കൈവശമാക്കി; അമ്മോന്യരുടെ അതിരോ ഉറപ്പുള്ളതു ആയിരുന്നു.

25ഈ പട്ടണങ്ങൾ എല്ലാം യിസ്രായേൽ പിടിച്ചു; അങ്ങനെ യിസ്രായേൽ അമോർയ്യരുടെ എല്ലാ പട്ടണങ്ങളിലും കുടിപാർത്തു; ഹെശ്ബോനിലും അതിന്റെ സകല ഗ്രാമങ്ങളിലും തന്നേ.

Numbers 21 illustration - Numbers Chapter 21

26ഹെശ്ബോൻ അമോർയ്യരുടെ രാജാവായ സീഹോന്റെ നഗരം ആയിരുന്നു; അവൻ മുമ്പിലത്തെ മോവാബ് രാജാവിനോടു പടയെടുത്തു അർന്നോൻ വരെ ഉള്ള അവന്റെ ദേശമൊക്കെയും അവന്റെ കയ്യിൽനിന്നു പിടിച്ചിരുന്നു.

27അതുകൊണ്ടു കവിവരന്മാർ പറയുന്നതു: “ഹെശ്ബോനിൽ വരുവിൻ; സീഹോന്റെ നഗരം പണിതുറപ്പിക്കട്ടെ.

28ഹെശ്ബോനിൽനിന്നു തീയും സീഹോന്റെ നഗരത്തിൽനിന്നു ജ്വാലയും പുറപ്പെട്ടു, മോവാബിലെ ആരിനെയും അർന്നോൻ തീരത്തെ ഗിരിനിവാസികളെയും ദഹിപ്പിച്ചു.

29മോവാബേ, നിനക്കു ഹാ കഷ്ടം! കെമോശിന്റെ ജനമേ, നീ മുടിഞ്ഞിരിക്കുന്നു. അവൻ തന്റെ പുത്രന്മാരെ പലായനത്തിന്നും പുത്രിമാരെ അമോർയ്യരാജാവായ സീഹോന്നു അടിമയായും കൊടുത്തു.

30ഞങ്ങൾ അവരെ അമ്പെയ്തു; ദീബോൻ വരെ ഹെശ്ബോൻ നശിച്ചു; മെദബവരെയുള്ള നോഫയോളം അവരെ ശൂന്യമാക്കി.”

Numbers 21 illustration - Numbers Chapter 21

31ഇങ്ങനെ യിസ്രായേൽ അമോർയ്യരുടെ ദേശത്തു കുടിപാർത്തു.

32അനന്തരം മോശെ യസേരിനെ ഒറ്റുനോക്കുവാൻ ആളയച്ചു; അവർ അതിന്റെ ഗ്രാമങ്ങളെ പിടിച്ചു അവിടെയുള്ള അമോർയ്യരെ ഓടിച്ചുകളഞ്ഞു.

33പിന്നെ അവർ തിരിഞ്ഞു ബാശാൻ വഴിയായി പോയി; ബാശാൻ രാജാവായ ഓഗ് തന്റെ സകലജനവുമായി അവരുടെനേരെ പുറപ്പെട്ടു എദ്രെയിൽവെച്ചു പടയേറ്റു.

34അപ്പോൾ യഹോവ മോശെയോടു: അവനെ ഭയപ്പെടേണ്ടാ; അവനെയും അവന്റെ സകലജനത്തെയും അവന്റെ ദേശത്തെയും ഞാൻ നിന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു; നീ ഹെശ്ബോനിൽ പാർത്ത അമോർയ്യരാജാവായ സീഹോനോടു ചെയ്തതുപോലെ അവനോടും ചെയ്യും എന്നു അരുളിച്ചെയ്തു.

35അങ്ങനെ അവർ അവനെയും അവന്റെ പുത്രന്മാരെയും അവന്റെ സകലജനത്തെയും ഒട്ടൊഴിയാതെ സംഹരിച്ചു, അവന്റെ ദേശത്തെ കൈവശമാക്കുകയും ചെയ്തു.

Chapter Complete

You have read Numbers 21

35 verses