1മീഖാവു ലേവ്യനെ കരപൂരണം കഴിപ്പിച്ചു; യുവാവു അവന്നു പുരോഹിതനായ്തീർന്നു മീഖാവിന്റെ വീട്ടിൽ പാർത്തു.
2ഒരു ലേവ്യൻ എനിക്കു പുരോഹിതനായിരിക്കയാൽ യഹോവ എനിക്കു നന്മചെയ്യുമെന്നു ഇപ്പോൾ തീർച്ചതന്നേ എന്നു മീഖാവു പറഞ്ഞു.
3അക്കാലത്തു യിസ്രായേലിൽ രാജാവില്ലായിരുന്നു. ദാൻഗോത്രക്കാർ അക്കാലം തങ്ങൾക്കു കുടിപാർപ്പാൻ ഒരു അവകാശം അന്വേഷിച്ചു; യിസ്രായേൽഗോത്രങ്ങളുടെ ഇടയിൽ അവർക്കു അന്നുവരെ അവകാശം സ്വാധീനമായ്‍വന്നിരുന്നില്ല.
4അങ്ങനെയിരിക്കേ ദേശം ഒറ്റുനോക്കി പരിശോധിക്കേണ്ടതിന്നു ദാന്യർ തങ്ങളുടെ ഗോത്രത്തിൽ നിന്നു കൂട്ടത്തിൽ പരാക്രമശാലികളായ അഞ്ചുപേരെ സോരയിൽനിന്നും എസ്തായോലിൽ നിന്നും അയച്ചു, അവരോടു: നിങ്ങൾ ചെന്നു ദേശം ശോധനചെയ്‍വിൻ എന്നു പറഞ്ഞു.
5അവർ എഫ്രയീംമലനാട്ടിൽ മീഖാവിന്റെ വീടുവരെ എത്തി രാത്രി അവിടെ പാർത്തു. മീഖാവിന്റെ വീട്ടിന്നരികെ എത്തിയപ്പോൾ അവർ ആ ലേവ്യയുവാവിന്റെ ശബ്ദം കേട്ടറിഞ്ഞു അവിടെ കയറിച്ചെന്നു അവനോടു: നിന്നെ ഇവിടെ കൊണ്ടുവന്നതു ആർ? നീ ഇവിടെ എന്തു ചെയ്യുന്നു? നിനക്കു ഇവിടെ എന്തു കിട്ടും എന്നു ചോദിച്ചു.

6അവൻ അവരോടു: മീഖാവു എനിക്കു ഇന്നിന്നതു ചെയ്തിരിക്കുന്നു; അവൻ എന്നെ ശമ്പളത്തിന്നു നിർത്തി; ഞാൻ അവന്റെ പുരോഹിതൻ ആകുന്നു എന്നു പറഞ്ഞു.
7അവർ അവനോടു: ഞങ്ങൾ പോകുന്ന യാത്ര ശുഭമാകുമോ എന്നു അറിയേണ്ടതിന്നു ദൈവത്തോടു ചോദിക്കേണം എന്നു പറഞ്ഞു.
8പുരോഹിതൻ അവരോടു: സമാധാനത്തോടെ പോകുവിൻ; നിങ്ങൾ പോകുന്ന യാത്ര യഹോവെക്കു സമ്മതം തന്നേ എന്നു പറഞ്ഞു.
9അങ്ങനെ ആ അഞ്ചു പുരുഷന്മാരും പുറപ്പെട്ടു ലയീശിലേക്കു ചെന്നു; അവിടത്തെ ജനം സീദോന്യരെപ്പോലെ സ്വൈരവും സ്വസ്ഥതയും ഉള്ളവരായി നിർഭയം വസിക്കുന്നു; യാതൊരു കാര്യത്തിലും അവർക്കു ദോഷം ചെയ്‍വാൻ പ്രാപ്തിയുള്ളവൻ ദേശത്തു ആരുമില്ല; അവർ സീദോന്യർക്കു അകലെ പാർക്കുന്നു; മറ്റുള്ള മനുഷ്യരുമായി അവർക്കു സംസർഗ്ഗവുമില്ല എന്നു കണ്ടു.
10പിന്നെ അവർ സോരയിലും എസ്തായോലിലും തങ്ങളുടെ സഹോദരന്മാരുടെ അടുക്കൽ വന്നു; സഹോദരന്മാർ അവരോടു: നിങ്ങൾ എന്തു വർത്തമാനം കൊണ്ടുവരുന്നു എന്നു ചോദിച്ചു. അതിന്നു അവർ: എഴുന്നേല്പിൻ; നാം അവരുടെ നേരെ ചെല്ലുക;

11ആ ദേശം ബഹുവിശേഷം എന്നു ഞങ്ങൾ കണ്ടിരിക്കുന്നു; നിങ്ങൾ അനങ്ങാതിരിക്കുന്നതു എന്തു? ആ ദേശം കൈവശമാക്കേണ്ടതിന്നു പോകുവാൻ മടിക്കരുതു.
12നിങ്ങൾ ചെല്ലുമ്പോൾ നിർഭയമായിരിക്കുന്ന ഒരു ജനത്തെ കാണും; ദേശം വിശാലമാകുന്നു; ദൈവം അതു നിങ്ങളുടെ കയ്യിൽ തിന്നിരിക്കുന്നു; അതു ഭൂമിയിലുള്ള യാതൊന്നിന്നും കുറവില്ലാത്ത സ്ഥലം തന്നേ എന്നു പറഞ്ഞു.
13അനന്തരം സോരയിലും എസ്തായോലിലും ഉള്ള ദാൻ ഗോത്രക്കാരിൽ അറുനൂറു പേർ യുദ്ധസന്നദ്ധരായി അവിടെനിന്നു പുറപ്പെട്ടു.
14അവർ ചെന്നു യെഹൂദയിലെ കിർയ്യത്ത്-യയാരീമിൽ പാളയം ഇറങ്ങി; അതുകൊണ്ടു ആ സ്ഥലത്തിന്നു ഇന്നുവരെയും മഹനേ--ദാൻ എന്നു പേർ പറയുന്നു; അതു കിർയ്യത്ത്--യയാരീമിന്റെ പിൻവശത്തു ഇരിക്കുന്നു.
15അവിടെനിന്നു അവർ എഫ്രയീംമലനാട്ടിലേക്കു ചെന്നു മീഖാവിന്റെ വീട്ടിന്നരികെ എത്തി.

16അപ്പോൾ ലയീശ് ദേശം ഒറ്റുനോക്കുവാൻ പോയിരുന്ന ആ അഞ്ചു പുരുഷന്മാരും തങ്ങളുടെ സഹോദരന്മാരോടു: ഈ വീടുകളിൽ ഒരു ഏഫോദും ഒരു ഗൃഹബിംബവും കൊത്തുപണിയും വാർപ്പുപണിയുമായ ഒരു വിഗ്രഹവും ഉണ്ടു എന്നു അറിഞ്ഞുവോ? ആകയാൽ നിങ്ങൾ ചെയ്യേണ്ടതു എന്തെന്നു വിചാരിച്ചുകൊൾവിൻ.
17അവർ അങ്ങോട്ടു തിരിഞ്ഞു മീഖാവിന്റെ വീട്ടിനോടു ചേർന്ന ലേവ്യയുവാവിന്റെ വീട്ടിൽ ചെന്നു അവനോടു കുശലം ചോദിച്ചു.
18യുദ്ധസന്നദ്ധരായ ദാന്യർ അറുനൂറുപേരും വാതിൽക്കൽ നിന്നു.
19ദേശം ഒറ്റുനോക്കുവാൻ പോയിരുന്നവർ അഞ്ചുപേരും അകത്തുകടന്നു കൊത്തുപണിയായ വിഗ്രഹവും ഏഫോദും ഗൃഹബിംബവും വാർപ്പുപണിയായ വിഗ്രഹവും എടുത്തു; പുരോഹിതൻ യുദ്ധസന്നദ്ധരായ അറുനൂറുപേരുടെ അടുക്കൽ നിന്നിരുന്നു.
20ഇവർ മീഖാവിന്റെ വീട്ടിന്നകത്തു കടന്നു കൊത്തുപണിയായ വിഗ്രഹവും ഏഫോദും ഗൃഹബിംബവും വാർപ്പുപണിയായ വിഗ്രഹവും എടുത്തപ്പോൾ പുരോഹിതൻ അവരോടു: നിങ്ങൾ എന്തു ചെയ്യുന്നു എന്നു ചോദിച്ചു.

21അവർ അവനോടു: മിണ്ടരുതു; നിന്റെ വായ് പൊത്തി ഞങ്ങളോടു കൂടെ വന്നു ഞങ്ങൾക്കു പിതാവും പുരോഹിതനുമായിരിക്ക; ഒരുവന്റെ വീട്ടിന്നു മാത്രം പുരോഹിതനായിരിക്കുന്നതോ യിസ്രായേലിൽ ഒരു ഗോത്രത്തിന്നും കുലത്തിന്നും പുരോഹിതനായിരിക്കുന്നതോ ഏതു നിനക്കു നല്ലതു എന്നു ചോദിച്ചു.
22അപ്പോൾ പുരോഹിതന്റെ മനം തെളിഞ്ഞു; അവൻ ഏഫോദും ഗൃഹബിംബവും കൊത്തുപണിയായ വിഗ്രഹവും എടുത്തു പടജ്ജനത്തിന്റെ നടുവിൽ നടന്നു.
23ഇങ്ങനെ അവർ പുറപ്പെട്ടു കുഞ്ഞുകുട്ടികളെയും ആടുമാടുകളെയും സമ്പത്തുകളെയും തങ്ങളുടെ മുമ്പിലാക്കി പ്രയാണം ചെയ്തു.
24അവർ മീഖാവിന്റെ വീട്ടിൽനിന്നു കുറെ ദൂരത്തായപ്പേൾ മീഖാവിന്റെ വീട്ടിനോടു ചേർന്ന വീടുകളിലുള്ളവർ ഒരുമിച്ചുകൂടി ദാന്യരെ പിന്തുടർന്നു.
25അവർ ദാന്യരെ ക്കുകിവിളിച്ചപ്പോൾ അവർ തിരിഞ്ഞുനോക്കി മീഖാവിനോടു: നീ ഇങ്ങനെ ആൾക്കൂട്ടത്തോടുകൂടെ വരുവാൻ എന്തു എന്നു ചോദിച്ചു.

26ഞാൻ ഉണ്ടാക്കിയ എന്റെ ദേവന്മാരെയും എന്റെ പുരോഹിതനെയും നിങ്ങൾ അപഹരിച്ചു കൊണ്ടുപോകുന്നു; ഇനി എനിക്കു എന്തുള്ളു? നിനക്കു എന്തു എന്നു നിങ്ങൾ എന്നോടു ചോദിക്കുന്നതു എങ്ങനെ എന്നു അവൻ പറഞ്ഞു.
27ദാന്യർ അവനോടു: നിന്റെ ഒച്ച ഇവിടെ കേൾക്കരുതു: അല്ലെങ്കിൽ ദ്വേഷ്യക്കാർ നിങ്ങളോടു കയർത്തിട്ടു നിന്റെ ജീവനും നിന്റെ വീട്ടുകാരുടെ ജീവനും നഷ്ടമാകുവാൻ നീ സംഗതിവരുത്തും എന്നു പറഞ്ഞു.
28അങ്ങനെ ദാന്യർ തങ്ങളുടെ വഴിക്കു പോയി; അവർ തന്നിലും ബലവാന്മാർ എന്നു മീഖാവു കണ്ടു വീട്ടിലേക്കു മടങ്ങിപ്പോന്നു.
29മീഖാവു തീർപ്പിച്ചവയെയും അവന്നു ഉണ്ടായിരുന്ന പുരോഹിതനെയും അവർ കൊണ്ടുപോയി, ലയീശിൽ സ്വൈരവും നിർഭയവുമായിരുന്ന ജനത്തിന്റെ അടുക്കൽ എത്തി അവരെ വാളിന്റെ വായ്ത്തലയാൽ വെട്ടി, പട്ടണം തീവെച്ചു ചുട്ടുകളഞ്ഞു.
30അതു സീദോന്നു അകലെ ആയിരുന്നു; മറ്റു മനുഷ്യരുമായി അവർക്കു സംസർഗ്ഗം ഇല്ലായ്കയാൽ അവരെ വിടുവിപ്പാൻ ആരും ഉണ്ടായിരുന്നില്ല. അതു ബേത്ത്--രെഹോബ് താഴ്വരയിൽ ആയിരുന്നു. അവർ പട്ടണം വീണ്ടും പണിതു അവിടെ കുടിപാർക്കയും

31യിസ്രായേലിന്നു ജനിച്ച തങ്ങളുടെ പിതാവായ ദാന്റെ പേരിൻ പ്രകാരം നഗരത്തിന്നു ദാൻ എന്നു പേരിടുകയും ചെയ്തു; പണ്ടു ആ പട്ടണത്തിന്നു ലയീശ് എന്നു പേർ ആയിരുന്നു.
You have read Judges 18
31 verses