1നീ എന്നെ മറന്നു വ്യാജത്തിൽ ആശ്രയിച്ചിരിക്കകൊണ്ടു ഇതു നിന്റെ ഓഹരിയും ഞാൻ നിനക്കു അളന്നുതന്ന അംശവും ആകുന്നു എന്നു യഹോവയുടെ അരുളപ്പാടു.
2അതുകൊണ്ടു ഞാനും നിന്റെ നഗ്നത പ്രത്യക്ഷമാകേണ്ടതിന്നു നിന്റെ വസ്ത്രത്തിന്റെ വിളുമ്പു നിന്റെ മുഖത്തിന്നു മീതെ പൊക്കിവെക്കും.
3നിന്റെ വ്യഭിചാരം, മദഗർജ്ജനം, വേശ്യാവൃത്തിയുടെ വഷളത്വം എന്നീ മ്ളേച്ഛതകളെ ഞാൻ വയലുകളിലെ കുന്നുകളിന്മേൽ കണ്ടിരിക്കുന്നു; യെരൂശലേമേ, നിനക്കു അയ്യോ കഷ്ടം! നിർമ്മലയായിരിപ്പാൻ നിനക്കു മനസ്സില്ല; ഇങ്ങനെ ഇനി എത്രത്തോളം?
4വർൾച്ചയെക്കുറിച്ചു യിരെമ്യാവിന്നുണ്ടായ യഹോവയുടെ വചനം.
5യെഹൂദാ ദുഃഖിക്കുന്നു; അതിന്റെ പടിവാതിൽക്കൽ ഇരിക്കുന്നവൻ ക്ഷീണിച്ചിരിക്കുന്നു; അവർ കറുപ്പുടുത്തു നിലത്തിരിക്കുന്നു; യെരൂശലേമിന്റെ നിലവിളി പൊങ്ങുന്നു.

6അവരുടെ കുലീനന്മാർ അടിയാരെ വെള്ളത്തിന്നു അയക്കുന്നു; അവർ കുളങ്ങളുടെ അടുക്കൽ ചെന്നിട്ടു വെള്ളം കാണാതെ വെറുമ്പാത്രങ്ങളോടെ മടങ്ങി വരുന്നു; അവർ ലജ്ജിച്ചു വിഷണ്ണരായി തല മൂടുന്നു.
7ദേശത്തു മഴയില്ലായ്കയാൽ നിലം ഉണങ്ങി വിണ്ടിരിക്കുന്നു; ഉഴവുകാർ ലജ്ജിച്ചു തല മൂടുന്നു.
8മാൻ പേട വയലിൽ പ്രസവിച്ചിട്ടു പുല്ലില്ലായ്കയാൽ കുട്ടിയെ ഉപേക്ഷിക്കുന്നു.
9കാട്ടുകഴുത മൊട്ടക്കുന്നിന്മേൽ നിന്നു കൊണ്ടു കുറുനരികളെപ്പോലെ കിഴെക്കുന്നു; സസ്യങ്ങൾ ഇല്ലായ്കകൊണ്ടു അതിന്റെ കണ്ണു മങ്ങിപ്പോകുന്നു.
10യഹോവ, ഞങ്ങളുടെ അകൃത്യങ്ങൾ ഞങ്ങൾക്കു വിരോധമായി സാക്ഷീകരിക്കുന്നു എങ്കിൽ നിന്റെ നാമംനിമിത്തം പ്രവർത്തിക്കേണമേ; ഞങ്ങളുടെ പിന്മാറ്റങ്ങൾ വളരെയാകുന്നു; ഞങ്ങൾ നിന്നോടു പാപം ചെയ്തിരിക്കുന്നു.

11യിസ്രായേലിന്റെ പ്രത്യാശയും കഷ്ടകാലത്തു അവന്റെ രക്ഷിതാവും ആയുള്ളോവേ, നീ ദേശത്തു പരദേശിയെപ്പോലെയും ഒരു രാപാർപ്പാൻ മാത്രം കൂടാരം അടിക്കുന്ന വഴിപോക്കനെപ്പോലെയും ആയിരിക്കുന്നതെന്തു?
12ഭ്രമിച്ചുപോയ പുരുഷനെപ്പോലെയും രക്ഷിപ്പാൻ കഴിയാത്ത വീരനെപ്പോലെയും ആയിരിക്കുന്നതെന്തു? എന്നാലും യഹോവേ, നീ ഞങ്ങളുടെ മദ്ധ്യേ ഉണ്ടു; നിന്റെ നാമം ഞങ്ങൾക്കു വിളിച്ചിരിക്കുന്നു; ഞങ്ങളെ ഉപേക്ഷിക്കരുതേ.
13അവർ ഇങ്ങനെ ഉഴന്നു നടപ്പാൻ ഇഷ്ടപ്പെട്ടു, കാൽ അടക്കിവെച്ചതുമില്ല എന്നു യഹോവ ഈ ജനത്തെക്കുറിച്ചു അരുളിച്ചെയ്യുന്നു; അതുകൊണ്ടു യഹോവെക്കു അവരിൽ പ്രസാദമില്ല; അവൻ ഇപ്പോൾ തന്നെ അവരുടെ അകൃത്യത്തെ ഓർത്തു അവരുടെ പാപങ്ങളെ സന്ദർശിക്കും.
14യഹോവ എന്നോടു: നീ ഈ ജനത്തിന്നുവേണ്ടി അവരുടെ നന്മെക്കായി പ്രാർത്ഥിക്കരുതു;
15അവർ ഉപവസിക്കുമ്പോൾ ഞാൻ അവരുടെ നിലവിളി കേൾക്കയില്ല; അവർ ഹോമയാഗവും ഭോജനയാഗവും അർപ്പിക്കുമ്പോൾ ഞാൻ അവയിൽ പ്രസാദിക്കയില്ല; ഞാൻ അവരെ വാൾകൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും മുടിച്ചുകളയും എന്നു അരുളിച്ചെയ്തു.

16അതിന്നു ഞാൻ: അയ്യോ, യഹോവയായ കർത്താവേ, നിങ്ങൾ വാൾ കാണുകയില്ല, നിങ്ങൾക്കു ക്ഷാമം ഉണ്ടാകയില്ല, ഞാൻ ഈ സ്ഥലത്തു സ്ഥിരമായുള്ള സമാധാനം നിങ്ങൾക്കു നല്കും എന്നു പ്രവാചകന്മാർ അവരോടു പറയുന്നു എന്നു പറഞ്ഞു.
17യഹോവ എന്നോടു അരുളിച്ചെയ്തതു: പ്രവാചകന്മാർ എന്റെ നാമത്തിൽ ഭോഷ്കു പ്രവചിക്കുന്നു; ഞാൻ അവരെ അയച്ചിട്ടില്ല, അവരോടു കല്പിച്ചിട്ടില്ല, അവരോടു സംസാരിച്ചിട്ടുമില്ല; അവർ വ്യാജദർശനവും പ്രശ്നവാക്യവും ഇല്ലാത്ത കാര്യവും സ്വന്തഹൃദയത്തിലെ വഞ്ചനയും നിങ്ങളോടു പ്രവചിക്കുന്നു.
18അതുകൊണ്ടു യഹോവ: ഞാൻ അയക്കാതെ എന്റെ നാമത്തിൽ പ്രവചിക്കയും ഈ ദേശത്തു വാളും ക്ഷാമവും ഉണ്ടാകയില്ല എന്നു പറകയും ചെയ്യുന്ന പ്രവാചകന്മാരെക്കുറിച്ചു ഇപ്രകാരം അരുളിച്ചെയ്യുന്നു: വാൾകൊണ്ടും ക്ഷാമംകൊണ്ടും ആ പ്രവാചകന്മാർ മുടിഞ്ഞുപോകും;
19അവരുടെ പ്രവചനം കേട്ട ജനമോ യെരൂശലേമിന്റെ വീഥികളിൽ ക്ഷാമവും വാളും ഹേതുവായിട്ടു വീണുകിടക്കും; അവരെയും അവരുടെ ഭാര്യമാരെയും പുത്രന്മാരെയും പുത്രിമാരെയും കുഴിച്ചിടുവാൻ ആരും ഉണ്ടാകയില്ല; ഇങ്ങനെ ഞാൻ അവരുടെ ദുഷ്ടത അവരുടെമേൽ പകരും.
20നീ ഈ വചനം അവരോടു പറയേണം: എന്റെ കണ്ണിൽനിന്നു രാവും പകലും ഇടവിടാതെ കണ്ണുനീർ ഒഴുകട്ടെ; എന്റെ ജനത്തിന്റെ പുത്രിയായ കന്യക കഠിനമായി തകർന്നും വ്യസനകരമായി മുറിവേറ്റും ഇരിക്കുന്നു.

21വയലിൽ ചെന്നാൽ ഇതാ, വാൾകൊണ്ടു പട്ടുപോയവർ; പട്ടണത്തിൽ ചെന്നാൽ ഇതാ, ക്ഷാമംകൊണ്ടു പാടുപെടുന്നവർ പ്രവാചകനും പുരോഹിതനും ഒരുപോലെ തങ്ങൾ അറിയാത്ത ദേശത്തു അലഞ്ഞുനടക്കുന്നു.
22നീ യെഹൂദയെ കേവലം ത്യജിച്ചുകളഞ്ഞുവോ? നിനക്കു സീയോനോടു വെറുപ്പു തോന്നുന്നുവോ? പൊറുപ്പാകാതവണ്ണം നീ ഞങ്ങളെ മുറിവേല്പിച്ചതെന്തിന്നു; ഞങ്ങൾ സമാധാനത്തിന്നായി കാത്തിരുന്നു; ഒരു ഗുണവും വന്നില്ല! രോഗശമനത്തിന്നായി കാത്തിരുന്നു; എന്നാൽ ഇതാ, ഭീതി!
You have read Jeremiah 14
22 verses