1പിന്നെ മോവാബ് പൂജാഗിരിയിൽ ചെന്നു പാടുപെട്ടു ക്ഷേത്രത്തിൽ പ്രാർത്ഥിപ്പാൻ കടന്നാൽ അവൻ കൃതാർത്ഥനാകയില്ല.
2ഇതാകുന്നു യഹോവ പണ്ടു തന്നേ മോവാബിനെക്കുറിച്ചു അരുളിച്ചെയ്ത വചനം.
3ഇപ്പോൾ യഹോവ അരുളിച്ചെയ്യുന്നതോ: കൂലിക്കാരന്റെ ആണ്ടുപോലെയുള്ള മൂന്നു ആണ്ടിന്നകം മോവാബിന്റെ മഹത്വം അവന്റെ സർവ്വമഹാപുരുഷാരത്തോടുകൂടെ തുച്ഛീകരിക്കപ്പെടും; അവന്റെ ശേഷിപ്പു അത്യല്പവും അഗണ്യവും ആയിരിക്കും.
4ദമ്മേശെക്കിനെക്കുറിച്ചുള്ള പ്രവാചകം: ഇതാ, ദമ്മേശെക്ക് ഒരു പട്ടണമായിരിക്കാതവണ്ണം നീങ്ങിപ്പോയിരിക്കുന്നു; അതു ശൂന്യകൂമ്പാരമായ്തീരും.
5അരോവേർപട്ടണങ്ങൾ നിർജ്ജനമായിരിക്കുന്നു; അവ ആട്ടിൻ കൂട്ടങ്ങൾക്കു ആയിരിക്കും; ആരും പേടിപ്പിക്കാതെ അവ അവിടെ മേഞ്ഞുകിടക്കും.

6എഫ്രയീമിൽ കോട്ടയും ദമ്മേശെക്കിൽ രാജത്വവും ഇല്ലാതെയാകും; അരാമിൽ ശേഷിച്ചവർ യിസ്രായേൽമക്കളുടെ മഹത്വംപോലെയാകും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
7അന്നാളിൽ യാക്കോബിന്റെ മഹത്വം ക്ഷയിക്കും; അവന്റെ ദേഹപുഷ്ടി മെലിഞ്ഞു പോകും.
8അതു കൊയ്ത്തുകാരൻ വിളചേർത്തു പിടിച്ചു കൈകൊണ്ടു കതിരുകളെ കൊയ്യും പോലെയും ഒരുത്തൻ രഫായീംതാഴ്വരയിൽ കതിരുകളെ പെറുക്കുംപോലെയും ആയിരിക്കും.
9ഒലിവു തല്ലുമ്പോൾ വൃക്ഷാഗ്രത്തിൽ രണ്ടുമൂന്നു കായോ ഫലവൃക്ഷത്തിന്റെ കൊമ്പുകളിൽ നാലഞ്ചു കായോ ഇങ്ങനെ കാലാ പറിപ്പാൻ ചിലതു ശേഷിച്ചിരിക്കും എന്നു യിസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു.
10അന്നാളിൽ മനുഷ്യൻ തന്റെ കൈപ്പണിയായ ബലിപീഠങ്ങളിലേക്കു തിരിയാതെയും വിരലുകളാൽ ഉണ്ടാക്കിയ അശേരാവിഗ്രഹങ്ങളെയും സൂര്യസ്തംഭങ്ങളെയും നോക്കാതെയും

11തന്റെ സ്രഷ്ടാവിങ്കലേക്കു തിരികയും അവന്റെ കണ്ണു യിസ്രായേലിന്റെ പരിശുദ്ധനെ നോക്കുകയും ചെയ്യും.
12അന്നാളിൽ അവന്റെ ഉറപ്പുള്ള പട്ടണങ്ങൾ അമോർയ്യരും ഹിവ്യരും യിസ്രായേൽമക്കളുടെ മുമ്പിൽ നിന്നു ഉപേക്ഷിച്ചുപോയ നിർജ്ജനദേശം പോലെയാകും. അവ ശൂന്യമായ്തീരും.
13നിന്റെ രക്ഷയുടെ ദൈവത്തെ നീ മറന്നു നിന്റെ ബലമുള്ള പാറയെ ഓർക്കാതെയിരിക്കകൊണ്ടു നീ മനോഹരമായ തോട്ടങ്ങളെ ഉണ്ടാക്കി അവയിൽ അന്യദേശത്തുനിന്നുള്ള വള്ളികളെ നടുന്നു.
14നടുന്ന ദിവസത്തിൽ നീ അതിന്നു വേലി കെട്ടുകയും രാവിലേ നിന്റെ നടുതല പൂക്കുമാറാക്കുകയും ചെയ്യുന്നു; എങ്കിലും കഠിനമായ മുറിവും തീരാത്ത വ്യസനവും തട്ടുന്ന ദിവസത്തിൽ കൊയ്ത്തു പോയ്പോകും.
You have read Isaiah 17
14 verses