Lumina
Isaiah

Assyria the Rod of God's Anger

Isaiah 10·Malayalam Bible

1സൈന്യങ്ങളുടെ യഹോവയുടെ കോപംനിമിത്തം ദേശം ദഹിച്ചുപോയിരിക്കുന്നു; ജനവും തീക്കു ഇരയായിരിക്കുന്നു; ഒരുത്തനും തന്റെ സഹോദരനെ ആദരിക്കുന്നില്ല.

2ഒരുത്തൻ വലത്തുഭാഗം കടിച്ചുപറിച്ചിട്ടും വിശന്നിരിക്കും; ഇടത്തുഭാഗവും തിന്നും; തൃപ്തിവരികയുമില്ല; ഓരോരുത്തൻ താന്താന്റെ ഭുജത്തിന്റെ മാംസം തിന്നുകളയുന്നു.

3മനശ്ശെ എഫ്രയീമിനെയും എഫ്രയീം മനശ്ശെയെയും തന്നേ; അവർ ഇരുവരും യെഹൂദെക്കു വിരോധമായിരിക്കുന്നു. ഇതെല്ലാംകൊണ്ടും അവന്റെ കോപം അടങ്ങാതെ അവന്റെ കൈ ഇനിയും നീട്ടിയിരിക്കും.

4ദരിദ്രന്മാരുടെ ന്യായം മറിച്ചുകളവാനും എന്റെ ജനത്തിലെ എളിയവരുടെ അവകാശം ഇല്ലാതാക്കുവാനും വിധവമാർ തങ്ങൾക്കു കൊള്ളയായ്തീരുവാനും അനാഥന്മാരെ തങ്ങൾക്കു ഇരയാക്കുവാനും തക്കവണ്ണം

5നീതികെട്ട ചട്ടം നിയമിക്കുന്നവർക്കും അനർത്ഥം എഴുതിവെക്കുന്ന എഴുത്തുകാർക്കും അയ്യോ കഷ്ടം!

Isaiah 10 illustration - Isaiah Chapter 10

6സന്ദർശനദിവസത്തിലും ദൂരത്തുനിന്നു വരുന്ന വിനാശത്തിങ്കലും നിങ്ങൾ എന്തു ചെയ്യും? സഹായത്തിന്നായിട്ടു നിങ്ങൾ ആരുടെ അടുക്കൽ ഓടിപ്പോകും? നിങ്ങളുടെ മഹത്വം നിങ്ങൾ എവിടെ വെച്ചുകൊള്ളും?

7അവർ ബദ്ധന്മാരുടെ കീഴെ കുനികയും ഹതന്മാരുടെ കീഴെ വീഴുകയും ചെയ്കേയുള്ളു. ഇതെല്ലാംകൊണ്ടും അവന്റെ കോപം അടങ്ങാതെ അവന്റെ കൈ ഇനിയും നീട്ടിയിരിക്കും.

8എന്റെ കോപത്തിന്റെ കോലായ അശ്ശൂരിന്നു അയ്യോ കഷ്ടം! അവരുടെ കയ്യിലെ വടി എന്റെ ക്രോധം ആകുന്നു.

9ഞാൻ അവനെ അശുദ്ധമായോരു ജാതിക്കു നേരെ അയക്കും; എന്റെ ക്രോധം വഹിക്കുന്ന ജനത്തിന്നു വിരോധമായി ഞാൻ അവന്നു കല്പന കൊടുക്കും; അവരെ കൊള്ളയിടുവാനും കവർച്ച ചെയ്‍വാനും തെരുവീഥിയിലെ ചെളിയെപ്പോലെ ചവിട്ടിക്കളവാനും തന്നേ.

10അവനോ അങ്ങനെയല്ല നിരൂപിക്കുന്നതു; തന്റെ ഹൃദയത്തിൽ അങ്ങനെയല്ല വിചാരിക്കുന്നതു; നശിപ്പിപ്പാനും അനേകം ജാതികളെ ഛേദിച്ചുകളവാനുമത്രേ അവന്റെ താല്പര്യം.

Isaiah 10 illustration - Isaiah Chapter 10

11അവൻ പറയുന്നതു: എന്റെ പ്രഭുക്കന്മാർ ഒക്കെയും രാജാക്കന്മാരല്ലയോ?

12കല്നോ കർക്കെമീശിനെപ്പോലെയല്ലയോ? ഹമാത്ത് അർപ്പാദിനെപ്പോലെയല്ലയോ? ശമർയ്യ ദമ്മേശെക്കിനെപ്പോലെയല്ലയോ?

13യെരൂശലേമിലും ശമർയ്യയിലും ഉള്ളവയെക്കാൾ വിശേഷമായ ബിംബങ്ങൾ ഉണ്ടായിരുന്ന മിത്ഥ്യാമൂർത്തികളുടെ രാജ്യങ്ങളെ എന്റെ കൈ എത്തിപ്പിടിച്ചിരിക്കെ,

14ഞാൻ ശമർയ്യയോടും അതിലെ മിത്ഥ്യാമൂർത്തികളോടും ചെയ്തതുപോലെ ഞാൻ യെരൂശലേമിനോടും അതിലെ വിഗ്രഹങ്ങളോടും ചെയ്കയില്ലയോ?

15അതുകൊണ്ടു കർത്താവു സീയോൻ പർവ്വതത്തിലും യെരൂശലേമിലും തന്റെ പ്രവൃത്തിയൊക്കെയും തീർത്തശേഷം, ഞാൻ അശ്ശൂർ രാജാവിന്റെ അഹങ്കാരത്തിന്റെ ഫലത്തെയും അവന്റെ ഉന്നതഭാവത്തിന്റെ മഹിമയെയും സന്ദർശിക്കും.

Isaiah 10 illustration - Isaiah Chapter 10

16എന്റെ കയ്യുടെ ശക്തികൊണ്ടും എന്റെ ജ്ഞാനംകൊണ്ടും ഞാൻ ഇതു ചെയ്തു; ഞാൻ ബുദ്ധിമാൻ; ഞാൻ ജാതികളുടെ അതിരുകളെ മാറ്റുകയും അവരുടെ ഭണ്ഡാരങ്ങളെ കവർന്നുകളകയും പരാക്രമിയെപ്പോലെ സിംഹാസനസ്ഥന്മാരെ താഴ്ത്തുകയും ചെയ്തിരിക്കുന്നു.

17എന്റെ കൈ ജാതികളുടെ ധനത്തെ ഒരു പക്ഷിക്കൂടിനെപ്പോലെ എത്തിപ്പടിച്ചു; ഉപേക്ഷിച്ചുകളഞ്ഞ മുട്ടകളെ ശേഖരിക്കുന്നതുപോലെ, ഞാൻ സർവ്വഭൂമിയെയും കൂട്ടിച്ചേർത്തു; ചിറകു അനക്കുകയോ ചുണ്ടു തുറക്കുകയോ ചിലെക്കുകയോ ചെയ്‍വാൻ ഒന്നും ഉണ്ടായിരുന്നില്ല എന്നു അവൻ പറയുന്നുവല്ലോ.

18വെട്ടുന്നവനോടു കോടാലി വമ്പു പറയുമോ? വലിക്കുന്നവനോടു ഈർച്ചവാൾ വലിപ്പം കാട്ടുമോ? അതോ, പിടിക്കുന്നവനെ വടി പൊക്കുന്നതുപോലെയും മരമല്ലാത്തവനെ കോൽ പൊന്തിക്കുന്നതുപോലെയും ആകുന്നു.

19അതുകൊണ്ടു സൈന്യങ്ങളുടെ യഹോവയായ കർത്താവു അവന്റെ പുഷ്ടന്മാരുടെ ഇടയിൽ ക്ഷയം അയക്കും; അവന്റെ മഹത്വത്തിൻ കീഴെ തീ കത്തുംപോലെ ഒന്നു കത്തും.

20യിസ്രായേലിന്റെ വെളിച്ചം ഒരു തീയായും അവന്റെ പരിശുദ്ധൻ ഒരു ജ്വാലയായും ഇരിക്കും; അതു കത്തി, ഒരു ദിവസംകൊണ്ടു അവന്റെ മുള്ളും പറക്കാരയും ദഹിപ്പിച്ചുകളയും.

Isaiah 10 illustration - Isaiah Chapter 10

21അവൻ അവന്റെ കാട്ടിന്റെയും തോട്ടത്തിന്റെയും മഹത്വത്തെ ദേഹിദേഹവുമായി നശിപ്പിക്കും; അതു ഒരു രോഗി ക്ഷയിച്ചു പോകുന്നതു പോലെയിരിക്കും.

22അവന്റെ കാട്ടിൽ ശേഷിച്ചിരിക്കുന്ന വൃക്ഷങ്ങൾ ചുരുക്കം ആയിരിക്കും; ഒരു ബാലന്നു അവയെ എണ്ണി എഴുതാം.

23അന്നാളിൽ യിസ്രായേലിൽ ശേഷിച്ചവരും യാക്കോബ്ഗൃഹത്തിലെ രക്ഷിതഗണവും തങ്ങളെ അടിച്ചവനെ ഇനി ആശ്രയിക്കാതെ, യിസ്രായേലിന്റെ പരിശുദ്ധനായ യഹോവയെ പരമാർത്ഥമായി ആശ്രയിക്കും.

24ഒരു ശേഷിപ്പു മടങ്ങിവരും (ശെയാർ-യാശൂബ്); യാക്കോബിന്റെ ശേഷിപ്പു വീരനാം ദൈവത്തിങ്കലേക്കു മടങ്ങിവരും.

25യിസ്രായേലേ, നിന്റെ ജനം കടൽക്കരയിലെ മണൽപോലെ ആയിരുന്നാലും അതിൽ ഒരു ശേഷിപ്പു മാത്രം മടങ്ങിവരും; നീതിയെ പ്രവഹിക്കുന്നതായോരു സംഹാരം നിർണ്ണയിക്കപ്പെട്ടിരിക്കുന്നു.

Isaiah 10 illustration - Isaiah Chapter 10

26എങ്ങനെ എന്നാൽ സൈന്യങ്ങളുടെ യഹോവയായ കർത്താവു സർവ്വഭൂമിയുടെയും മദ്ധ്യേ നിർണ്ണയിക്കപ്പെട്ട സംഹാരം വരുത്തും.

27അതുകൊണ്ടു സൈന്യങ്ങളുടെ യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: സീയോനിൽ വസിക്കുന്ന എന്റെ ജനമേ, അശ്ശൂർ വടികൊണ്ടു നിന്നെ അടിക്കയും മിസ്രയീമിലെ വിധത്തിൽ നിന്റെ നേരെ ചൂരൽ ഓങ്ങുകയും ചെയ്താലും നീ അവനെ ഭയപ്പെടേണ്ടാ.

28ഇനി കുറഞ്ഞോന്നു കഴിഞ്ഞിട്ടു എന്റെ ക്രോധവും അവരുടെ സംഹാരത്തോടെ എന്റെ കോപവും തിർന്നു പോകും.

29ഓറേബ് പാറെക്കരികെ വെച്ചുള്ള മിദ്യാന്റെ സംഹാരത്തിൽ എന്നപോലെ സൈന്യങ്ങളുടെ യഹോവ അവന്റെ നേരെ ഒരു ചമ്മട്ടിയെ പൊക്കും; അവൻ തന്റെ വടി സമുദ്രത്തിന്മേൽ നീട്ടും; മിസ്രയീമിൽ ചെയ്തതുപോലെ അതിനെ ഓങ്ങും.

30അന്നാളിൽ അവന്റെ ചുമടു നിന്റെ തോളിൽനിന്നും അവന്റെ നുകം നിന്റെ കഴുത്തിൽ നിന്നും നീങ്ങിപ്പോകും; പുഷ്ടിനിമിത്തം നുകം തകർന്നുപോകും.

Isaiah 10 illustration - Isaiah Chapter 10

31അവൻ അയ്യാത്തിൽ എത്തി, മിഗ്രോനിൽകൂടി കടന്നു; മിക്മാശിൽ തന്റെ പടക്കോപ്പു വെച്ചിരിക്കുന്നു.

32അവർ ചുരം കടന്നു; ഗേബയിൽ രാപാർത്തു; റാമാ നടുങ്ങുന്നു; ശൌലിന്റെ ഗിബെയാ ഓടിപ്പോയി.

33ഗല്ലീംപുത്രീ, ഉറക്കെ നിലവിളിക്ക; ലയേശേ, ശ്രദ്ധിച്ചുകേൾക്ക; അനാഥോത്തേ, ഉത്തരം പറക.

34മദ്മേനാ ഓട്ടം തുടങ്ങിയിരിക്കുന്നു; ഗെബീംനിവാസികൾ ഓട്ടത്തിന്നു വട്ടംകൂട്ടുന്നു.

Chapter Complete

You have read Isaiah 10

34 verses