1ഉത്സവത്തിന്റെ ഏഴു ദിവസവും അവൻ യഹോവെക്കു ഹോമയാഗമായി ഊനമില്ലാത്ത ഏഴു കാളയെയും ഏഴു ആട്ടുകൊറ്റനെയും ആ ഏഴു ദിവസവും ദിനംപ്രതി അർപ്പിക്കേണം; പാപയാഗമായി ദിനംപ്രതി ഓരോ കോലാട്ടിൻ കുട്ടിയെയും അർപ്പിക്കേണം.
2കാള ഒന്നിന്നു ഒരു ഏഫയും ആട്ടുകൊറ്റൻ ഒന്നിന്നു ഒരു ഏഫയും ഏഫ ഒന്നിന്നു ഒരു ഹീൻ എണ്ണയും വീതം അവൻ ഭോജനയാഗം അർപ്പിക്കേണം.
3ഏഴാം മാസം പതിനഞ്ചാം തിയ്യതിക്കുള്ള ഉത്സവത്തിൽ അവൻ ഈ ഏഴു ദിവസം എന്നപോലെ പാപയാഗത്തിന്നും ഹോമയാഗത്തിന്നും ഭോജനയാഗത്തിന്നും എണ്ണെക്കും തക്കവണ്ണം അർപ്പിക്കേണം.
4യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: അകത്തെ പ്രാകാരത്തിന്റെ കിഴക്കോട്ടു ദർശനമുള്ള ഗോപുരം വേലയുള്ള ആറു ദിവസവും അടെച്ചിരിക്കേണം; ശബ്ബത്തുനാളിലോ അതു തുറന്നിരിക്കേണം; അമാവാസ്യദിവസത്തിലും അതു തുറന്നിരിക്കേണം.
5എന്നാൽ പ്രഭു പുറത്തുനിന്നു ആ ഗോപുരത്തിന്റെ പൂമുഖംവഴിയായി കടന്നു ചെന്നു, ഗോപുരത്തിന്റെ മുറിച്ചുവരിന്നരികെ നിൽക്കേണം; പുരോഹിതൻ അവന്റെ ഹോമയാഗവും സമാധാനയാഗവും അർപ്പിക്കുമ്പോൾ അവൻ ഗോപുരത്തിന്റെ ഉമ്മരപ്പടിക്കൽ നമസ്കരിക്കേണം; പിന്നെ അവൻ പുറത്തേക്കു പോകേണം: എന്നാൽ ഗോപുരം സന്ധ്യവരെ അടെക്കാതെയിരിക്കേണം.

6ദേശത്തെ ജനം ശബ്ബത്തുകളിലും അമാവാസികളിലും ഈ ഗോപുരപ്രവേശനത്തിങ്കൽ യഹോവയുടെ സന്നിധിയിൽ നമസ്കരിക്കേണം.
7പ്രഭു ശബ്ബത്തുനാളിൽ യഹോവെക്കു ഹോമയാഗമായി ഊനമില്ലാത്ത ആറു കുഞ്ഞാടിനെയും ഊനമില്ലാത്ത ഒരു മുട്ടാടിനെയും അർപ്പിക്കേണം.
8ഭോജനയാഗമായി അവൻ മുട്ടാടിന്നു ഒരു ഏഫയും കുഞ്ഞാടുകൾക്കു തന്റെ പ്രാപ്തിപോലെയുള്ള ഭോജനയാഗവും ഏഫ ഒന്നിന്നു ഒരു ഹീൻ എണ്ണവീതവും അർപ്പിക്കേണം.
9അമാവാസിദിവസത്തിലോ ഊനമില്ലാത്ത ഒരു കാളക്കുട്ടിയെയും ആറു കുഞ്ഞാടിനെയും ഒരു മുട്ടാടിനേയും അർപ്പിക്കേണം; ഇവയുടെ ഊനമില്ലാത്തവ ആയിരിക്കേണം.
10ഭോജനയാഗമായി അവൻ കാളെക്കു ഒരു ഏഫയും മുട്ടാടിന്നു ഒരു ഏഫയും കുഞ്ഞാടുകൾക്കു തന്റെ പ്രാപ്തിപോലെയുള്ളതും ഏഫ ഒന്നിന്നു ഒരു ഹീൻ എണ്ണവീതവും അർപ്പിക്കേണം.

11പ്രഭു വരുമ്പോൾ അവൻ ഗോപുരത്തിന്റെ പൂമുഖം വഴിയായി കടക്കയും ആ വഴിയായി തന്നേ പുറത്തേക്കു പോകയും വേണം.
12എന്നാൽ ദേശത്തെ ജനം ഉത്സവങ്ങളിൽ യഹോവയുടെ സന്നിധിയിൽ വരുമ്പോൾ വടക്കെ ഗോപുരംവഴിയായി നമസ്കരിപ്പാൻ വരുന്നവൻ തെക്കെഗോപുരം വഴിയായി പുറത്തേക്കു പോകയും തെക്കെ ഗോപുരംവഴിയായി വരുന്നവൻ വടക്കെ ഗോപുരം വഴിയായി പുറത്തേക്കു പോകയും വേണം; താൻ വന്ന ഗോപുരംവഴിയായി മടങ്ങിപ്പോകാതെ അതിന്നെതിരെയുള്ളതിൽകൂടി പുറത്തേക്കു പോകേണം.
13അവർ വരുമ്പോൾ പ്രഭുവും അവരുടെ മദ്ധ്യേ വരികയും അവർ പോകുമ്പോൾ അവനുംകൂടെ പോകയും വേണം.
14വിശേഷദിവസങ്ങളിലും ഉത്സവങ്ങളിലും ഭോജനയാഗം കാളെക്കു ഒരു ഏഫയും മുട്ടാടിന്നു ഒരു ഏഫയും കുഞ്ഞാടുകൾക്കു തന്റെ പ്രാപ്തിപോലെയുള്ളതും ഏഫെക്കു ഒരു ഹീൻ എണ്ണയും വീതം ആയിരിക്കേണം.
15എന്നാൽ പ്രഭു സ്വമേധാദാനമായ ഹോമയാഗമോ സ്വമേധാദാനമായ സമാധാനയാഗങ്ങളോ യഹോവെക്കു അർപ്പിക്കുമ്പോൾ കിഴക്കോട്ടു ദർശനമുള്ള ഗോപുരം അവന്നു തുറന്നു കൊടുക്കേണം; അവൻ ശബ്ബത്തുനാളിൽ ചെയ്യുന്നതുപോലെ തന്റെ ഹോമയാഗവും സമാധാനയാഗങ്ങളും അർപ്പിക്കേണം; പിന്നെ അവൻ പുറത്തേക്കു പോകേണം; അവൻ പുറത്തേക്കു പോയ ശേഷം ഗോപുരം അടെക്കേണം.

16ഒരു വയസ്സു പ്രായമുള്ളതും ഊനമില്ലാത്തതുമായ ഒരു കുഞ്ഞാടിനെ നീ ദിനംപ്രതി യഹോവെക്കു ഹോമയാഗമായി അർപ്പിക്കേണം; രാവിലെതോറും അതിനെ അർപ്പിക്കേണം.
17അതിന്റെ ഭോജനയാഗമായി നീ രാവിലെതോറും ഏഫയിൽ ആറിലൊന്നും നേരിയ മാവു കുഴക്കേണ്ടതിന്നു ഹീനിൽ മൂന്നിലൊന്നു എണ്ണയും അർപ്പിക്കേണം; അതു ഒരു ശാശ്വതനിയമമായി യഹോവെക്കുള്ള നിരന്തരഭോജനയാഗം.
18ഇങ്ങനെ അവർ രാവിലെതോറും നിരന്തരഹോമയാഗമായി കുഞ്ഞാടിനെയും ഭോജനയാഗത്തെയും എണ്ണയെയും അർപ്പിക്കേണം.
19യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: പ്രഭു തന്റെ പുത്രന്മാരിൽ ഒരുത്തന്നു ഒരു ദാനം കൊടുക്കുന്നുവെങ്കിൽ അതു അവന്റെ അവകാശമായി അവന്റെ പുത്രന്മാർക്കുള്ളതായിരിക്കേണം; അതു അവകാശമായി അവരുടെ കൈവശം ഇരിക്കേണം.
20എന്നാൽ അവൻ തന്റെ ദാസന്മാരിൽ ഒരുത്തന്നു തന്റെ അവകാശത്തിൽനിന്നു ഒരു ദാനം കൊടുക്കുന്നുവെങ്കിൽ അതു വിടുതലാണ്ടുവരെ അവന്നുള്ളതായിരിക്കേണം; പിന്നത്തേതിൽ അതുപ്രഭുവിന്നു തിരികെ ചേരേണം; അതിന്റെ അവകാശം അവന്റെ പുത്രന്മാർക്കു തന്നേ ഇരിക്കേണം.

21പ്രഭു ജനത്തെ അവരുടെ അവകാശത്തിൽനിന്നു നീക്കി അവരുടെ അവകാശത്തിലൊന്നും അപഹരിക്കരുതു; എന്റെ ജനത്തിൽ ഓരോരുത്തനും താന്താന്റെ അവകാശം വിട്ടു ചിന്നിപ്പോകാതെയിരിപ്പാൻ അവൻ സ്വന്ത അവകാശത്തിൽനിന്നു തന്നേ തന്റെ പുത്രന്മാർക്കു അവകാശം കൊടുക്കേണം.
22പിന്നെ അവൻ ഗോപുരത്തിന്റെ പാർശ്വത്തിലുള്ള പ്രവേശനത്തിൽകൂടി എന്നെ വടക്കോട്ടു ദർശനമുള്ളതായി, പുരോഹിതന്മാരുടെ വിശുദ്ധമണ്ഡപങ്ങളിലേക്കു കൊണ്ടുചെന്നു; അവിടെ ഞൻ പടിഞ്ഞാറെ അറ്റത്തു ഒരു സ്ഥലം കണ്ടു.
23അവൻ എന്നോടു: പുരോഹിതന്മാർ അകൃത്യയാഗവും പാപയാഗവും പാകം ചെയ്യുന്നതും ഭോജനയാഗം ചുടുന്നതുമായ സ്ഥലം ഇതു ആകുന്നു; അവർ ജനത്തെ വിശുദ്ധീകരിക്കേണ്ടതിന്നു അവയെ പുറത്തു, പുറത്തെ പ്രാകാരത്തിലേക്കു കൊണ്ടു പോകാതെയിരിപ്പാൻ തന്നേ എന്നു അരുളിച്ചെയ്തു.
24പിന്നെ അവൻ എന്നെ പുറത്തെ പ്രാകാരത്തിലേക്കു കൊണ്ടുപോയി, പ്രാകാരത്തിന്റെ നാലു മൂലെക്കലും ചെല്ലുമാറാക്കി; പ്രാകാരത്തിന്റെ ഓരോ മൂലയിലും ഓരോ മുറ്റം ഉണ്ടായിരുന്നു.
You have read Ezekiel 46
24 verses