1കതകുകൾക്കു ഈരണ്ടു മടകൂ കതകു ഉണ്ടായിരുന്നു; ഒരു കതകിന്നു രണ്ടു മടക്കുകതകു; മറ്റെ കതകിന്നു രണ്ടു മടക്കുകതകു.
2ചുവരുകളിൽ എന്നപോലെ മന്ദിരത്തിന്റെ കതകുകളിന്മേലും കെരൂബുകളും ഈന്തപ്പനകളും ഉണ്ടാക്കിയിരുന്നു; പുറമെ പൂമുഖത്തിന്റെ മുമ്പിൽ ഒരു കനത്ത മരത്തുലാം ഉണ്ടായിരുന്നു.
3പൂമുഖത്തിന്റെ പാർശ്വങ്ങളിൽ ഇപ്പുറത്തും അപ്പുറത്തും അഴിയുള്ള ജാലകങ്ങളും ഈന്തപ്പനകളും ഉണ്ടായിരുന്നു; ഇങ്ങനെയായിരുന്നു ആലയത്തിന്റെ പുറവാരമുറികളുടെയും തുലാങ്ങളുടെയും പണി.
4അനന്തരം അവൻ എന്നെ വടക്കോട്ടുള്ള വഴിയായി പുറത്തെ പ്രാകാരത്തിലേക്കു കൊണ്ടുപോയി; മുറ്റത്തിന്നു നേരെയും വടക്കോട്ടുള്ള കെട്ടിടത്തിന്നെതിരെയും ഉണ്ടായിരുന്ന മണ്ഡപത്തിലേക്കു എന്നെ കൊണ്ടുചെന്നു.
5അതിന്റെ മുൻഭാഗത്തിന്നു നൂറു മുഴം നീളവും വടക്കോട്ടു വാതിലും ഉണ്ടായിരുന്നു; വീതി അമ്പതു മുഴം.

6അകത്തെ പ്രാകാരത്തിന്നുള്ള ഇരുപതു മുഴത്തിന്നെതിരെയും പുറത്തെ പ്രാകാരത്തിന്നുള്ള കല്ത്തളത്തിന്നെതിരെയും മൂന്നു നിലയായി നടപ്പുരെക്കു നേരെ നടപ്പുര ഉണ്ടായിരുന്നു.
7മണ്ഡപങ്ങളുടെ മുമ്പിൽ അകത്തോട്ടു പത്തു മുഴം വീതിയും നൂറു മുഴം നീളവുമുള്ളോരു നടപ്പുര ഉണ്ടായിരുന്നു. അവയുടെ വാതിലുകൾ വടക്കോട്ടായിരുന്നു.
8കെട്ടിടത്തിന്റെ താഴത്തെ മണ്ഡപങ്ങളിൽനിന്നും നടുവിലത്തേവയിൽനിന്നും എടുത്തതിനെക്കാൾ അധികം സ്ഥലം മുകളിലത്തെ മണ്ഡപങ്ങളിൽനിന്നു നടപ്പുരകൾക്കു എടുത്തുപോന്നിരുന്നതുകൊണ്ടു അവ നീളം കുറഞ്ഞവ ആയിരുന്നു.
9അവ മൂന്നു നിലയായിരുന്നു; എന്നാൽ അവെക്കു പ്രാകാരങ്ങളുടെ തൂണുകൾപോലെ തൂണുകൾ ഇല്ലായ്കകൊണ്ടു താഴത്തേതിനെക്കാളും നടുവിലത്തേതിനെക്കാളും മേലത്തേതിന്റെ നിലം ചുരുങ്ങിയിരുന്നു.
10പുറമെ മണ്ഡപങ്ങളുടെ നീളത്തിൽ പുറത്തെ പ്രാകാരത്തിന്റെ നേരെ മണ്ഡപങ്ങളുടെ മുൻ വശത്തെ മതിലിന്റെ നീളം അമ്പതു മുഴം ആയിരുന്നു.

11പുറത്തെ പ്രാകാരത്തിലേക്കു ദർശനമുള്ള മണ്ഡപങ്ങളുടെ നീളം അമ്പതു മുഴമായിരുന്നു; എന്നാൽ മന്ദിരത്തിന്നെതിരെയുള്ള നീളം നൂറു മുഴമായിരുന്നു;
12പുറത്തെ പ്രാകാരത്തിൽനിന്നു ഇവയിലേക്കു കടന്നാൽ കിഴക്കോട്ടു ഈ മണ്ഡപങ്ങൾക്കു താഴെ ഒരു പ്രവേശനം ഉണ്ടായിരുന്നു.
13കിഴക്കോട്ടുള്ള പ്രാകാരത്തിന്റെ മതിലിന്റെ തലെക്കൽ മുറ്റത്തിന്നെതിരായും കെട്ടിടത്തിന്നെതിരായും മണ്ഡപങ്ങൾ ഉണ്ടായിരുന്നു.
14അവയുടെ മുമ്പിലുള്ള വഴി വടക്കോട്ടുള്ള മണ്ഡപങ്ങളുടെ അളവുപോലെ ആയിരുന്നു; അവയുടെ നീളത്തിന്നൊത്ത നീളവും വീതിക്കൊത്ത വീതിയും ഉണ്ടായിരുന്നു; അവയുടെ എല്ലാപുറപ്പാടുകളും വിധാനങ്ങളും അവയുടെ പ്രവേശനങ്ങളും ഒരുപോലെ തന്നേ.
15തെക്കോട്ടുള്ള മണ്ഡപങ്ങളുടെ പ്രവേശനങ്ങൾ പോലെ ഒരു പ്രവേശനം വഴിയുടെ തലെക്കൽ ഉണ്ടായിരുന്നു; അവയിലേക്കു കടന്നാൽ കിഴക്കോട്ടുള്ള മതിലിന്നു നേരെ മുമ്പിലുള്ള വഴിയുടെ തലെക്കൽ തന്നേ.

16പിന്നെ അവൻ എന്നോടു കല്പിച്ചതു: മുറ്റത്തിന്റെ മുമ്പിലുള്ള വടക്കെ മണ്ഡപങ്ങളും തെക്കെ മണ്ഡപങ്ങളും യഹോവയോടു അടുത്തുചെല്ലുന്ന പുരോഹിതന്മാർ അതിവിശുദ്ധവസ്തുക്കളെ തിന്നുവാനുള്ള വിശുദ്ധമണ്ഡപങ്ങളാകുന്നു; അവിടെ അവർ അതിവിശുദ്ധവസ്തുക്കളും ഭോജനയാഗവും പാപയാഗവും അകൃത്യയാഗവും വെക്കേണം. ആ സ്ഥലം വിശുദ്ധമല്ലോ.
17പുരോഹിതന്മാർ വിശുദ്ധമന്ദിരത്തുനിന്നു പുറത്തെ പ്രാകാരത്തിലേക്കു ചെല്ലാതെ വേണം അതിൽ പ്രവേശിപ്പാൻ; ശുശ്രൂഷെക്കുള്ള തങ്ങളുടെ വസ്ത്രം അവർ അവിടെ വെച്ചേക്കേണം; അവ വിശുദ്ധമല്ലോ; വേറെ വസ്ത്രം ധരിച്ചിട്ടേ അവർ ജനത്തിന്നുള്ള സ്ഥലത്തു ചെല്ലാവു.
18അവൻ അകത്തെ ആലയം അളന്നു തീർന്നശേഷം, കിഴക്കോട്ടു ദർശനമുള്ള വാതിൽക്കൽ കൂടി എന്നെ കൊണ്ടു ചെന്നു അവിടം ചുറ്റും അളന്നു.
19അവൻ കിഴക്കുഭാഗം ദണ്ഡുകൊണ്ടു അളന്നു; ആകെ അഞ്ഞൂറു മുഴം.
20അവൻ വടക്കുഭാഗം ദണ്ഡുകൊണ്ടു അളന്നു; ആകെ അഞ്ഞൂറു മുഴം.
You have read Ezekiel 42
20 verses