1അവൻ ശതാധിപന്മാരെയും പ്രഭുക്കന്മാരെയും ജനത്തിന്റെ പ്രമാണികളെയും ദേശത്തിലെ സകലജനത്തെയും കൂട്ടി രാജാവിനെ യഹോവയുടെ ആലയത്തിൽ നിന്നു ഇറക്കി മേലത്തെ പടിവാതിൽവഴിയായി രാജധാനിയിലേക്കു കൊണ്ടുവന്നു രാജാസനത്തിൽ ഇരുത്തി.
2ദേശത്തിലെ സകലജനവും സന്തോഷിച്ചു; നഗരം സ്വസ്ഥമായിരുന്നു; അഥല്യയെ അവർ വാൾകൊണ്ടു കൊന്നുകളഞ്ഞു.
3യോവാശ് വാഴ്ച തുടങ്ങിയപ്പോൾ അവന്നു ഏഴു വയസ്സായിരുന്നു; അവൻ നാല്പതു സംവത്സരം യെരൂശലേമിൽ വാണു. ബേർ-ശേബക്കാരത്തിയായ അവന്റെ അമ്മെക്കു സിബ്യാ എന്നു പേർ.
4യെഹോയാദാപുരോഹിതന്റെ ആയുഷ്കാലത്തൊക്കെയും യോവാശ് യഹോവെക്കു പ്രസാദമായുള്ളതു ചെയ്തു.
5യെഹോയാദാ അവന്നു രണ്ടു ഭാര്യമാരെ വിവാഹം കഴിപ്പിച്ചു; അവൻ പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.

6അനന്തരം യോവാശ് യഹോവയുടെ ആലയത്തിന്റെ അറ്റകുറ്റം തീർപ്പാൻ മനസ്സുവെച്ചു.
7അവൻ പുരോഹിതന്മാരെയും ലേവ്യരെയും കൂട്ടിവരുത്തി അവരോടു: യെഹൂദാനഗരങ്ങളിലേക്കു ചെന്നു നിങ്ങളുടെ ദൈവത്തിന്റെ ആലയം ആണ്ടുതോറും അറ്റകുറ്റം പോക്കുവാൻ എല്ലാ യിസ്രായേലിലും നിന്നു ദ്രവ്യം ശേഖരിപ്പിൻ; ഈ കാര്യം വേഗം നിവർത്തിക്കേണം എന്നു കല്പിച്ചു. ലേവ്യരോ അതിന്നു ബദ്ധപ്പെട്ടില്ല.
8ആകയാൽ രാജാവു തലവനായ യെഹോയാദയെ വിളിപ്പിച്ചു അവനോടു: സാക്ഷ്യകൂടാരത്തിന്നു യഹോവയുടെ ദാസനായ മോശെ കല്പിച്ചിരിക്കുന്ന പിരിവു യെഹൂദയിൽനിന്നും യെരൂശലേമിൽനിന്നും കൊണ്ടുവരുവാൻ നീ ലേവ്യരോടും യിസ്രായേൽസഭയോടും ആവശ്യപ്പെടാതിരിക്കുന്നതു എന്തു?
9ദുഷ്ടസ്ത്രീയായ അഥല്യയുടെ പുത്രന്മാർ ദൈവാലയം പൊളിച്ചുകളഞ്ഞു, യഹോവയുടെ ആലയത്തിലെ സകലനിവേദിതങ്ങളെയും ബാൽവിഗ്രഹങ്ങൾക്കു കൊടുത്തുവല്ലോ എന്നു പറഞ്ഞു.
10അങ്ങനെ അവർ രാജകല്പനപ്രകാരം ഒരു പെട്ടകം ഉണ്ടാക്കി യഹോവയുടെ ആലയത്തിന്റെ വാതിൽക്കൽ പുറത്തുവെച്ചു.

11ദൈവത്തിന്റെ ദാസനായ മോശെ മരുഭൂമിയിൽ വെച്ചു യിസ്രായേലിന്മേൽ ചുമത്തിയ പിരിവു യഹോവയുടെ അടുക്കൽ കൊണ്ടുവരുവാൻ അവർ യെഹൂദയിലും യെരൂശലേമിലും പരസ്യം ചെയ്തു.
12സകലപ്രഭുക്കന്മാരും സർവ്വ ജനവും സന്തോഷിച്ചു; കാര്യം തീരുംവരെ അവർ കൊണ്ടുവന്നു പെട്ടകത്തിൽ ഇട്ടു.
13ലേവ്യർ പെട്ടകം എടുത്തു രാജാവിന്റെ ഉദ്യോഗസ്ഥന്മാരുടെ അടുക്കൽ കൊണ്ടുവരുന്ന സമയം ദ്രവ്യം വളരെ ഉണ്ടെന്നു കണ്ടാൽ രാജാവിന്റെ രായസക്കാരനും മഹാപുരോഹിതന്റെ കാര്യസ്ഥനും വന്നു പെട്ടകം ഒഴിക്കയും പിന്നെയും എടുത്തു അതിന്റെ സ്ഥലത്തു കൊണ്ടുചെന്നു വെക്കുകയും ചെയ്യും. ഇങ്ങനെ അവർ ദിവസംപ്രതി ചെയ്തു ബഹുദ്രവ്യം ശേഖരിച്ചു.
14രാജാവും യെഹോയാദയും അതു യഹോവയുടെ ആലയത്തിൽ വേല ചെയ്യിക്കുന്നവർക്കു കൊടുത്തു; അവർ യഹോവയുടെ ആലയത്തിന്റെ അറ്റകുറ്റം തീർപ്പാൻ കല്പണിക്കാരെയും ആശാരികളെയും യഹോവയുടെ ആലയം കേടുപോക്കുവാൻ ഇരിമ്പും താമ്രവുംകൊണ്ടു പണിചെയ്യുന്നവരെയും കൂലിക്കു വെച്ചു.
15അങ്ങനെ പണിക്കാർ വേല ചെയ്തു അറ്റകുറ്റം തീർത്തു ദൈവാലയം യഥാസ്ഥാനത്താക്കി ഉറപ്പിച്ചു.

16പണിതീർത്തിട്ടു ശേഷിച്ച ദ്രവ്യം അവർ രാജാവിന്റെയും യെഹോയാദയുടെയും മുമ്പിൽ കൊണ്ടുവന്നു; അവർ അതുകൊണ്ടു യഹോവയുടെ ആലയം വകെക്കു ഉപകരണങ്ങളുണ്ടാക്കി; ശുശ്രൂഷെക്കായും ഹോമയാഗത്തിന്നായുമുള്ള ഉപകരണങ്ങളും തവികളും പൊന്നും വെള്ളിയും കൊണ്ടുള്ള ഉപകരണങ്ങളും തന്നേ; അവർ യെഹോയാദയുടെ കാലത്തൊക്കെയും ഇടവിടാതെ യഹോവയുടെ ആലയത്തിൽ ഹോമയാഗം അർപ്പിച്ചുപോന്നു.
17യെഹോയാദാ വയോധികനും കാലസമ്പൂർണ്ണനുമായി മരിച്ചു; മരിക്കുമ്പോൾ അവന്നു നൂറ്റിമുപ്പതു വയസ്സായിരുന്നു;
18അവൻ യിസ്രായേലിൽ ദൈവത്തിന്റെയും അവന്റെ ആലയത്തിന്റെയും കാര്യത്തിൽ നന്മ ചെയ്തിരിക്കകൊണ്ടു അവർ അവനെ ദാവീദിന്റെ നഗരത്തിൽ രാജാക്കന്മാരുടെ ഇടയിൽ അടക്കം ചെയ്തു.
19യെഹോയാദാ മരിച്ചശേഷം യെഹൂദാപ്രഭുക്കന്മാർ വന്നു രാജാവിനെ വണങ്ങി; രാജാവു അവരുടെ വാക്കു കേട്ടു.
20അവർ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയുടെ ആലയം ഉപേക്ഷിച്ചു അശേരാപ്രതിഷ്ഠളെയും വിഗ്രഹങ്ങളെയും സേവിച്ചു; അവരുടെ ഈ കുറ്റം ഹേതുവായിട്ടു യെഹൂദയുടെമേലും യെരൂശലേമിന്മേലും കോപം വന്നു.

21അവരെ യഹോവയിങ്കലേക്കു തിരിച്ചുവരുത്തുവാൻ അവൻ പ്രവാചകന്മാരെ അവരുടെ അടുക്കൽ അയച്ചു; അവർ അവരോടു സാക്ഷീകരിച്ചു; എങ്കിലും അവർ ചെവികൊടുത്തില്ല.
22എന്നാറെ ദൈവത്തിന്റെ ആത്മാവു യെഹോയാദാപുരോഹിതന്റെ മകനായ സെഖർയ്യാവിന്റെ മേൽ വന്നു; അവൻ ജനത്തിന്നെതിരെ നിന്നു അവരോടു പറഞ്ഞതു: ദൈവം ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾക്കു ശുഭം വരുവാൻ കഴിയാതവണ്ണം നിങ്ങൾ യഹോവയുടെ കല്പനകളെ ലംഘിക്കുന്നതു എന്തു? നിങ്ങൾ യഹോവയെ ഉപേക്ഷിച്ചതുകൊണ്ടു അവൻ നിങ്ങളെയും ഉപേക്ഷിച്ചിരിക്കുന്നു.
23എന്നാൽ അവർ അവന്റെ നേരെ കൂട്ടുകെട്ടുണ്ടാക്കി രാജാവിന്റെ കല്പനപ്രകാരം യഹോവയുടെ ആലയത്തിന്റെ പ്രാകാരത്തിൽവെച്ചു അവനെ കല്ലെറിഞ്ഞു.
24അങ്ങനെ യോവാശ്‌രാജാവു അവന്റെ അപ്പനായ യെഹോയാദാ തനിക്കു ചെയ്ത ദയ ഓർക്കാതെ അവന്റെ മകനെ കൊന്നുകളഞ്ഞു; അവൻ മരിക്കുമ്പോൾ: യഹോവ നോക്കി ചോദിച്ചുകൊള്ളട്ടെ എന്നു പറഞ്ഞു.
25ആയാണ്ടു കഴിഞ്ഞപ്പോൾ അരാമ്യസൈന്യം അവന്റെ നേരെ പുറപ്പെട്ടു; അവർ യെഹൂദയിലും യെരൂശലേമിലും വന്നു ജനത്തിന്റെ സകലപ്രഭുക്കന്മാരെയും ജനത്തിന്റെ ഇടയിൽനിന്നു നശിപ്പിച്ചു കൊള്ള ഒക്കെയും ദമ്മേശെക്രാജാവിന്നു കൊടുത്തയച്ചു.

26അരാമ്യസൈന്യം ആൾ ചുരൂക്കമായിട്ടു വന്നിരുന്നെങ്കിലും യഹോവ അവരുടെ കയ്യിൽ ഏറ്റവും വലിയോരു സൈന്യത്തെ ഏല്പിച്ചു; അവർ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ ഉപേക്ഷിച്ചിരുന്നുവല്ലോ. ഇങ്ങനെ യോവാശിനോടു അവർ ന്യായവിധി നടത്തി.
27അവർ അവനെ വിട്ടുപോയ ശേഷം--മഹാവ്യാധിയിലായിരുന്നു അവനെ വിട്ടേച്ചുപോയതു--യെഹോയാദാ പുരോഹിതന്റെ പുത്രന്മാരുടെ രക്തംനിമിത്തം അവന്റെ സ്വന്ത ഭൃത്യന്മാർ അവന്റെ നേരെ കൂട്ടുകെട്ടുണ്ടാക്കി അവനെ കിടക്കയിൽ വെച്ചു കൊന്നുകളഞ്ഞു; അങ്ങനെ അവൻ മരിച്ചു; അവനെ ദാവീദിന്റെ നഗരത്തിൽ അടക്കംചെയ്തു; രാജാക്കന്മാരുടെ കല്ലറകളിൽ അടക്കം ചെയ്തില്ലതാനും.
You have read 2Chronicles 24
27 verses