1ശലോമോനും അവനോടുകൂടെ ഹമാത്തിന്റെ അതിർമുതൽ മിസ്രയീംതോടുവരെയുള്ള എല്ലാ യിസ്രായേലും വലിയൊരു സഭയായി ആ സമയത്തു നമ്മുടെ ദൈവമായ യഹോവയുടെ സന്നിധിയിൽ ഏഴു ദിവസവും പിന്നെയും ഏഴു ദിവസവും ഇങ്ങനെ പതിന്നാലും ദിവസം ഉത്സവം ആചരിച്ചു.
2എട്ടാംദിവസം അവൻ ജനത്തെ വിട്ടയച്ചു; അവർ രാജാവിനെ അഭിനന്ദിച്ചു, യഹോവ തന്റെ ദാസനായ ദാവീദിന്നു, തന്റെ ജനമായ യിസ്രായേലിന്നും ചെയ്ത എല്ലാനന്മയെയും കുറിച്ചു സന്തോഷവും ആനന്ദവുമുള്ളവരായി തങ്ങളുടെ കൂടാരങ്ങളിലേക്കു പോയി.
3യഹോവയുടെ ആലയവും രാജധാനിയും മറ്റും തനിക്കു ഉണ്ടാക്കുവാൻ മനസ്സും താല്പര്യവും ഉണ്ടായിരുന്നതൊക്കെയും ശലോമോൻ പണിതു തീർന്നശേഷം
4യഹോവ ഗിബെയോനിൽവെച്ചു ശലോമോന്നു പ്രത്യക്ഷനായതുപോലെ രണ്ടാം പ്രാവശ്യവും അവന്നു പ്രത്യക്ഷനായി.
5യഹോവ അവനോടു അരുളിച്ചെയ്തതെന്തെന്നാൽ: നീ എന്റെ മുമ്പാകെ കഴിച്ചിരിക്കുന്ന നിന്റെ പ്രാർത്ഥനയും യാചനയും ഞാൻ കേട്ടു; നീ പണിതിരിക്കുന്ന ഈ ആലയത്തെ എന്റെ നാമം അതിൽ എന്നേക്കും സ്ഥാപിപ്പാൻ തക്കവണ്ണം ഞാൻ വിശുദ്ധീകരിച്ചിരിക്കുന്നു; എന്റെ കണ്ണും ഹൃദയവും എല്ലായ്പോഴും അവിടെ ഇരിക്കും.

6ഞാൻ നിന്നോടു കല്പിച്ചതൊക്കെയും ചെയ്‍വാൻ തക്കവണ്ണം എന്റെ മുമ്പാകെ ഹൃദയനിർമ്മലതയോടും പരമാർത്ഥതയോടും കൂടെ നിന്റെ അപ്പനായ ദാവീദ് നടന്നതുപോലെ നടക്കുകയും എന്റെ ചട്ടങ്ങളും
7വിധികളും പ്രമാണിക്കയും ചെയ്താൽ യിസ്രായേലിന്റെ രാജാസനത്തിൽ ഇരിപ്പാൻ ഒരു പുരുഷൻ നിനക്കു ഇല്ലാതെപോകയില്ല എന്നു ഞാൻ നിന്റെ അപ്പനായ ദാവീദിനോടു അരുളിച്ചെയ്തതുപോലെ യിസ്രായേലിലുള്ള നിന്റെ രാജത്വത്തിന്റെ സിംഹാസനം ഞാൻ എന്നേക്കും സ്ഥിരമാക്കും.
8നിങ്ങളോ നിങ്ങളുടെ പുത്രന്മാരോ എന്നെ വിട്ടുമാറി നിങ്ങളുടെ മുമ്പിൽ വെച്ചിരിക്കുന്ന എന്റെ കല്പനകളും ചട്ടങ്ങളും പ്രമാണിക്കാതെ ചെന്നു അന്യദൈവങ്ങളെ സേവിച്ചു നമസ്കരിച്ചാൽ
9ഞാൻ യിസ്രായേലിന്നു കൊടുത്തിരിക്കുന്ന ദേശത്തുനിന്നു അവരെ പറിച്ചുകളയും; എന്റെ നാമത്തിന്നു വേണ്ടി ഞാൻ വിശുദ്ധീകരിച്ചിരിക്കുന്ന ഈ ആലയവും ഞാൻ എന്റെ മുമ്പിൽനിന്നു നീക്കിക്കളയും; യിസ്രായേൽ സകലജാതികളുടെയും ഇടയിൽ പഴഞ്ചൊല്ലും പരിഹാസവും ആയിരിക്കും.
10ഈ ആലയം എത്ര ഉന്നതമായിരുന്നാലും കടന്നുപോകുന്ന ഏവനും അതിനെ കണ്ടു സ്തംഭിച്ചു ചൂളകുത്തി: യഹോവ ഈ ദേശത്തിന്നും ഈ ആലയത്തിന്നും ഇങ്ങനെ വരുത്തിയതു എന്തു എന്നു ചോദിക്കും.

11അവർ തങ്ങളുടെ പിതാക്കന്മാരെ മിസ്രയീംദേശത്തു നിന്നു കൊണ്ടുവന്ന തങ്ങളുടെ ദൈവമായ യഹോവയെ ഉപേക്ഷിക്കയും അന്യദൈവങ്ങളോടു ചേർന്നു അവയെ നമസ്കരിച്ചു സേവിക്കയും ചെയ്കകൊണ്ടു യഹോവ ഈ അനർത്ഥം ഒക്കെയും അവർക്കു വരുത്തിയിരിക്കുന്നു എന്നു അതിന്നു ഉത്തരം പറയും.
12ശലോമോൻ യഹോവയുടെ ആലയം, രാജധാനി എന്നീ രണ്ടു ഭവനവും ഇരുപതു സംവത്സരംകൊണ്ടു പണിതശേഷം
13സോർരാജാവായ ഹീരാം ശലോമോന്നു അവന്റെ ഇഷ്ടംപോലെ ഒക്കെയും ദേവദാരുവും സരളമരവും സ്വർണ്ണവും കൊടുത്തിരുന്നതുകൊണ്ടു ശലോമോൻ രാജാവു ഹീരാമിന്നു ഗലീലദേശത്തു ഇരുപതു പട്ടണം കൊടുത്തു.
14ശലോമോൻ ഹീരാമിന്നു കൊടുത്ത പട്ടണങ്ങളെ കാണേണ്ടതിന്നു അവൻ സോരിൽനിന്നു വന്നു; എന്നാൽ അവ അവന്നു ബോധിച്ചില്ല, സഹോദരാ,
15നീ എനിക്കു തന്ന ഈ പട്ടണങ്ങൾ എന്തു എന്നു അവൻ പറഞ്ഞു. അവെക്കു ഇന്നുവരെയും കാബൂൽദേശം എന്നു പേരായിരിക്കുന്നു.

16ഹീരാമോ രാജാവിന്നു നൂറ്റിരുപതു താലന്തു പൊന്നു കൊടുത്തയച്ചു.
17ശലോമോൻ രാജാവു യഹോവയുടെ ആലയം, അരമന, മില്ലോ, യെരൂശലേമിന്റെ മതിൽ, ഹാസോർ, മെഗിദ്ദോ, ഗേസെർ എന്നിവ പണിയേണ്ടതിന്നു ഊഴിയവേല ചെയ്യിച്ച വിവരം:
18മിസ്രയീംരാജാവായ ഫറവോൻ ചെന്നു, ഗേസെർ പിടിച്ചു തീവെച്ചു ചുട്ടുകളഞ്ഞു, അതിൽ പാർത്തിരുന്ന കനാന്യരെ കൊന്നു, അതിനെ ശലോമോന്റെ ഭാര്യയായ തന്റെ മകൾക്കു സ്ത്രീധനമായി കൊടുത്തിരുന്നു.
19അങ്ങനെ ശലോമോൻ ഗേസെരും
20താഴത്തെ ബേത്ത്-ഹോരോനും ബാലാത്തും ദേശത്തിലെ മരുഭൂമിയിലുള്ള

21തദ്മോരും ശലോമോന്നു ഉണ്ടായിരുന്ന സകലസംഭാരനഗരങ്ങളും രഥനഗരങ്ങളും കുതിരച്ചേവകർക്കുള്ള പട്ടണങ്ങളും ശലോമോൻ യെരൂശലേമിലും ലെബാനോനിലും തന്റെ രാജ്യത്തിൽ എല്ലാടവും പണിവാൻ ആഗ്രഹിച്ചതൊക്കെയും പണിതു
22അമോര്യർ, ഹിത്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നിങ്ങനെ യിസ്രായേൽമക്കളിൽ ഉൾപ്പെടാത്ത ശേഷിപ്പുള്ള സകലജാതിയെയും
23യിസ്രായേൽമക്കൾക്കു നിർമ്മൂലമാക്കുവാൻ കഴിയാതെ പിന്നീടും ദേശത്തു ശേഷിച്ചിരുന്ന അവരുടെ മക്കളെയും ശലോമോൻ ഊഴിയവേലക്കാരാക്കി; അവർ ഇന്നുവരെ അങ്ങനെ ഇരിക്കുന്നു.
24യിസ്രായേൽമക്കളിൽ നിന്നോ ശലോമോൻ ആരെയും ദാസ്യവേലക്കാക്കിയില്ല; അവർ അവന്റെ യോദ്ധാക്കളും ഭൃത്യന്മാരും പ്രഭുക്കന്മാരും പടനായകന്മാരും അവന്റെ രഥങ്ങൾക്കും കുതിരച്ചേവകർക്കും അധിപതിമാരും ആയിരുന്നു.
25അഞ്ഞൂറ്റമ്പതുപേർ ശലോമോന്റെ വേലയെടുത്ത ജനത്തിന്നു മേധാവികളായ മേലുദ്യോഗസ്ഥന്മാരായിരുന്നു.

26ഫറവോന്റെ മകൾ ദാവീദിന്റെ നഗരത്തിൽനിന്നു ശലോമോൻ അവൾക്കുവേണ്ടി പണിതിരുന്ന അരമനയിൽ പാർപ്പാൻ വന്നശേഷം അവൻ മില്ലോ പണിതു.
27ശലോമോൻ യഹോവെക്കു പണിതിരുന്ന യാഗപീഠത്തിന്മേൽ അവർ ആണ്ടിൽ മൂന്നു പ്രാവശ്യം ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിച്ചു യഹോവയുടെ സന്നിധിയിൽ ധൂപം കാട്ടും. ഇങ്ങനെ അവൻ യഹോവയുടെ ആലയം തീർത്തു.
28ശലോമോൻ രാജാവു എദോംദേശത്തു ചെങ്കടല്കരയിൽ ഏലോത്തിന്നു സമീപത്തുള്ള എസ്യോൻ-ഗേബെരിൽവെച്ചു കപ്പലുകൾ പണിതു.
You have read 1Kings 9
28 verses